Tuesday, October 16, 2007

എത്തിച്ചേരല്‍

ഗുരുകാരണവന്‍മാരുടെയെല്ലാം
അനുഗ്രഹത്തോടെയാണ്‌
യാത്ര തുടങ്ങിയത്‌

പാതി വഴി പിന്നിട്ടപ്പോള്‍
പക്ഷെ വഴി മറന്നു പോയി

ദിശയെഴുതിയ കുറിപ്പും
കളഞ്ഞു പോയി

മുമ്പോട്ട് പോകുവാന്‍ വയ്യ

അധിനിവേശത്തിന്റെ
അമേരിക്കയില്‍
കൊളംബസെന്ന പോലെ
വഴി മാറിച്ചെന്നാല്‍-

തച്ചു തകര്‍ക്കപ്പെടുന്ന സംസ്കൃതികള്‍
തുടച്ചു നീക്കപ്പെടുന്ന മനുഷ്യര്‍
ആത്മാഭിമാനത്തിന്റെ ചോരപ്പുഴകള്‍
അന്ത്യകൂദാശകളാത്മരോദനങ്ങള്‍-

ദിശയറിയാത്ത യാത്ര
തിരിച്ചു വരവില്ലാത്ത
മറ്റൊരു ഭൂമികയിലേക്കു
നീണ്ടാല്‍-

അടിവേരുകളില്ലാത്ത
അപ്പൂപ്പന്‍താടിയായ്‌
ദേശാന്തരങ്ങളിലൂടെ
മോക്ഷം തേടിയുള്ള യാത്രയും വയ്യ

പിന്നിട്ട വഴികളിലേക്കു
തിരികെച്ചെന്ന്
കുറിപ്പു തിരഞ്ഞാലൊ..?

പിറകോട്ടു തിരയാന്‍ വയ്യ-
പിന്നിട്ട വഴിയിലെ പ്രലോഭനങ്ങള്‍
അയാള്‍ക്കേ അറിയൂ-

കഥ പറച്ചിലിന്റെ നഖമുനകള്‍
വിവസ്ത്രമാക്കിയ മയില്‍പ്പീലിത്തുണ്ട്
ഇരുളിലിഴ മുറിയാത്ത തീമഴയായ്‌
പെരുങ്കളിയാട്ടം

പ്രളയം വരുമെന്നറിഞ്ഞിട്ടും
അഭയത്തിനൊരാലില
കാത്തു വെക്കാതെ പോയ
പ്രണയം

മൌനം വെടിഞ്ഞു
മന്ത്രം ജപിക്കുന്ന
മദ്യക്കുപ്പികള്‍

പിന്നെ കുന്നിറങ്ങി വരുമ്പൊള്‍
നാലാമത്തെ വളവില്‍
പിറകെയോടിയ കൊടിച്ചിപ്പട്ടി

നീലാണ്ടന്‍ കാവിലെ ഇരുളില്‍ വെച്ച്‌
പനി പിടിപ്പിച്ച പ്രേതങ്ങള്‍

നീല ശംഖുപുഷ്പത്തിന്റെ മറവില്‍
ഇല്ലിവേലിക്കുള്ളിലൂടെ
തല പുറത്തേക്കു നീട്ടിയ ശംഖുവരയന്‍

പിന്നിലേക്കു തിരയാന്‍ വയ്യ
പ്രലോഭനം കുരുക്കിട്ടെങ്കിലൊ ?

ഇനി ഈ തുരുത്തില്‍
കുറ്റിയടിച്ചു കെട്ടിക്കിടക്കാം -

Monday, October 8, 2007

സായാഹ്നയാത്ര

സന്ധ്യക്കുള്ള യാത്രകള്‍
നീ ഇഷ്ടപ്പെടുന്നില്ലേ ?

മങ്ങിയ വെളിച്ചത്തില്‍
മുങ്ങിയ പുറം കാഴ്ചകളെ,

മറയ്‌ക്കപ്പെടുന്ന സത്യങ്ങള്‍ പോലെ
ഇരുളില്‍ മറയുന്ന വന്‍മരങ്ങളെ,

ശിഥിലമായ ചിന്തകള്‍ പോലെ
ചിതറി നീങ്ങുന്ന മനുഷ്യരെ,

ദീപാലംകൃതമായ അമ്പലങ്ങളെ,
പള്ളിമണി മുഴക്കുന്ന ദേവാലയങ്ങളെ,

വെറുക്കുന്ന തുറിച്ചുനോട്ടം പോലെ
പ്രകാശിക്കുന്ന മണിമാളികകളെ,

കടത്തിണ്ണകളില്‍ കീറിയ പുതപ്പുകളില്‍
ഉറക്കം ബാധിച്ച ജീവിതങ്ങളെ,

നിലാവു വീണ തെരുവുകളില്‍
നിഴലിച്ചു കാണുന്ന പെണ്‍ചിരികളെ,

അകലെ പെയ്തു തുടങ്ങുന്ന
മഴയുടെ നനവിനെ..,

നിനക്കിഷ്ടമല്ലെ
ഈ കാഴ്ചകളൊന്നും ?

കാഴ്ചകള്‍ക്കു കനം വെച്ചു
കണ്ണുകള്‍ ഇരുള്‍ മൂടുന്നതിനു മുമ്പേ,

ചെമ്പരത്തിപ്പൂവുകള്‍ വിടരുന്ന
ഒരു രാത്രിയുടെ മുറ്റത്ത്‌
ഈ യാത്ര തീരും മുമ്പേ,
നീ വരില്ലേ
സായാഹ്നയാത്രയ്ക്കായി ?

ഓഫീസ്‌

പതിനായിരത്തിലധികം
ചതുരശ്രയടിയുടെ വിശാലത
എന്നിട്ടും
പത്തടി വ്യാസത്തില്‍
വട്ടം കൂടി സൌഹൃദങ്ങള്‍

കൂട്ടായി മുഴങ്ങുന്നെങ്കിലും
ഒറ്റയായ തുരുത്തുകള്‍
പോലെ ഒച്ചകള്‍

ദിനേന തമ്മില്‍ക്കാണുന്ന
സ്ഥിരം അപരിചിതര്‍

സ്വന്തം കാല്‍പാദങ്ങളിലേക്കു
കണ്ണുകള്‍ പായിക്കുന്ന
തലകള്‍ നിറഞ്ഞ ലിഫ്റ്റുകള്‍

പോക്കുവരവു ക്രമീകരിക്കപ്പെട്ട
ചില്ലു ജാലകങ്ങള്‍ക്കുള്ളില്‍
തൂക്കിയിട്ട വളയങ്ങള്‍-
തെറ്റാതെ വളയം ചാടുന്ന

അശ്വാഭാസികള്‍-!

Monday, March 5, 2007

ഓര്‍മ്മത്തെറ്റുകള്‍

ഓര്‍ക്കുന്നില്ല ഞാ,നമ്മയെന്‍ കാതിലാദ്യം
ചൊന്ന വാക്കുമെ,ന്നഛന്റെ വിരല്‍ത്തുമ്പു
തൂങ്ങിയാദ്യമായി പിച്ചവെച്ച വഴികളും

ചിതലരിക്കുമീ,യൊര്‍മ്മകളെന്നിലുയിരിടും മുമ്പേ
കണ്ണേ,യെന്നു ചൊന്നുമ്മവെച്ചു വാരിപ്പുണര്‍-
ന്നതേതു കരങ്ങളെന്നുമൊര്‍മ്മയില്ല

ആരൊ മുമ്പേ കുറിച്ചിട്ടൊരെന്‍ ജീവിത-
രേഖകള്‍ നാവൊറു പാട്ടായി ചൊല്ലിയ
കുറത്തിമുത്തിതന്‍ മുഖവും മറന്നു

ആദ്യം നനഞ്ഞ മഴയുമാദ്യത്തെയൊണവു-
മാദ്യം കണികണ്ടുണര്‍ന്ന വിഷുപ്പുലരിയു-
മാദ്യത്തെ ശകാരവും പിച്ചും, കരച്ചിലു-
മാദ്യമായിചിരിച്ച സനേഹിതനു,മെല്ലാ-
മാദ്യന്തമില്ലാതെ മാഞ്ഞുപൊയി

മാനമിരുളും മഴക്കാലദിനങ്ങളിലെന്നരി-
കത്തിരുന്നു സ്ലേറ്റില്‍ വരച്ചതാരെന്നൊര്‍മ്മയില്ല
വരാന്തയിലിരുനിരയായി നീണ്ട വരികളി-
ലൊന്നിലിരുന്നെന്തു "ചൂടാ,ണീ കഞ്ഞി"യെന്നു
ചൊന്നതാരുടെ സ്വരമെന്നുമൊര്‍മ്മയില്ല

വിറയാര്‍ന്നുതിര്‍ന്ന മഴയെ ചെറുത്തീടാ,നൊരു-
കുടക്കീഴിലെത്രമേല്‍ ചേര്‍ന്നു നിന്നിരുന്നൂ നമ്മള്‍ ‍
മഴയായി കാലം പെയ്തുതൊരുമ്പൊ-
ഴെങ്ങൊ വെച്ചു മറന്നൂ ഞാനാ കുടയും മുഖങ്ങളും

വഴിയറിയാതെയുഴറി നിന്ന വഴിത്താരകളി-
ലെത്ര പേര്‍ വെളിച്ചമായി വഴിതെളിച്ചു നിന്നു
പിന്നെ, മുഖം തരാതെ കാലത്തിന്‍
‍നടവരമ്പിലൂടെങ്ങൊ നടന്നു മറഞ്ഞു

എത്ര യാത്ര,കളതിലെത്രയെത്ര മുഖങ്ങള്‍
മിണ്ടുവാനൊര്‍ത്തു തുടങ്ങും മുമ്പേ
വിട പറഞ്ഞു പൊയവര്‍; ചിലപ്പൊള്‍
പരസ്പരമെന്തൊ മിണ്ടിപ്പിരിഞ്ഞവര്‍

മനസ്സിന്നൊരു കൊണിലായിങ്ങനെ,
മറവിയുടെ മൌനം മറയ്ക്കുന്നേറെ മുഖങ്ങള്‍

ഓര്‍മ്മ തന്‍ വിരല്‍പ്പാടൊന്നും പതിയാ-
തെത്രയൊ ചീരിയും കണ്ണീരും ചിറകിലേറ്റി-
യെത്രമേല്‍ നിശ്ശബ്ദമീ കാലമുരുളുന്നു !

കണ്ണെത്തീടാതെങ്ങൊ മറഞ്ഞു പൊയ വാസരങ്ങ-
ള,തിലെങ്ങും തെളിയാതെ പൊയൊ,രൊര്‍മ്മക്കുറിപ്പുകള്‍

കണ്ണൊന്നു ചിമ്മിയാല്‍ നൃത്തം ചെയ്യും
വര്‍ണ്ണചിത്രങ്ങളേറെയുണ്ടൊര്‍മ്മയിലെങ്കിലും
കാലങ്ങളായെന്‍ മനസ്സിന്നിതള്‍ത്തുമ്പി-
ലെങ്ങൊ,യിറ്റു വീഴാതെ നില്ക്കു-
മൊര്‍മ്മച്ചിന്തുകള്‍-
ഓര്‍മ്മത്തെറ്റുകളതെത്രമേല്‍ ധന്യം ..!

(മാര്‍ച്ച് 2007)

Thursday, March 1, 2007

ഇറങ്ങിപ്പൊകല്‍…

ചൊര കലര്‍ന്നു മണലിനു ചൊപ്പായപ്പൊള്‍
ചൊദിക്കാതെ നാട്ടിലേക്കയാള്‍ പൊന്നു

ചൊദിക്കാതെ അവള്‍ പൊയതിനെക്കുറിച്ചു
ചുറ്റും നിറഞ്ഞ പല ഭാവത്തിലുള്ള മുഖങ്ങള്‍
ചൊദിക്കാതെ തന്നെ അയാളൊടു പറഞ്ഞു..

വലിയ വീടും , കാറും, വില പിടിച്ച തുണിത്തരങ്ങളും..
അവള്‍ക്കു വാങ്ങിക്കൊടുത്തതെല്ലാം അയാള്‍ ഓര്‍ത്തു..
പിന്നെ ആഞ്ഞു ശപിച്ചു.. "മഹാപാപി…"

പക്ഷെ ഒന്നുമെടുക്കാതെ തന്റെ പഴയൊരു ചുരിദാര്‍
മാത്രം ധരിച്ചായിരുന്നത്രെ അവള്‍
ഇറങ്ങിപ്പൊയ്ക്കളഞ്ഞത്..!


(മാര്‍ച്ച് 2007)

Wednesday, February 28, 2007

നഷ്ടവാസരങ്ങള്‍..

എത്ര നഷ്ടവാസരങ്ങള്‍
കഴിഞ്ഞു പൊയെത്ര
മാമ്പൂക്കള്‍ കൊഴിഞ്ഞു
പൊയത്രയും നിശ്ശബ്ദമെത്ര
മൌനമാത്രകളടര്‍ന്നു പോയി

നഗരഹ്രിദയത്തിലാര്‍ത്തിരമ്പും
ജനപഥങ്ങള്‍ സാക്ഷിയായി
എത്ര മേല്‍ വിസ്മയം
നാം പിന്നെയും കണ്ടു മുട്ടി..!


മിണ്ടുവാന്‍ മറന്നു പൊയി
നാമെല്ലാം മറന്നങ്ങനെ
നിന്നു പൊയി..!

ഒട്ടു നേരം സ്തബ്ധരായി നാമെന്തു
ചൊല്ലേണ്ടുവെന്നൊര്‍ക്കവെ;
തെല്ലു ദൂരെയങ്ങു കായലൊ-
രത്തൊരു കൊച്ചു
റസ്റ്റൊറന്റിലഭയം പ്രാപിക്കവേ
നമ്മെ തനിച്ചിരുത്തി-
യൊര്‍ത്തെന്തൊ നുകരുവാന്‍
ഒരുമാത്രയൊര്‍മ്മ-
യുമെങ്ങൊ യാത്രയായി.. !

ആവി പൊങ്ങും കാപ്പിക്കി-
രുപുറവുമിരുന്നെന്തൊ ചൊല്ലുവാന്‍
വാക്കുകള്‍ പരതവെ
നീള്‍മിഴികളിടഞ്ഞെന്തൊ മൊഴിയുന്നു

ടേപ്പ്‌റെക്കൊര്‍ഡറിലൂടൊഴുകും
ശീലുകള്‍ കേട്ടു കുളിര്‍കാറ്റു
നിന്‍ മുടിയിഴത്തുമ്പില്‍
മ്രിദുലമായി തഴുകുന്നു

ദൂരെ, ഇളംകാറ്റു വീണലിഞ്ഞ
കായലില്‍ നൊക്കിയൊരു
പക്ഷി മുഖം മിനുക്കുന്നു;
ശാഖകള്‍ ചായ്ച്ചൊരു മാമരം
അകലെ തെന്നി വീണൊഴുകുമൊരു
പാഴിലയെ വിളിക്കുന്നു: "തിരികെ വരിക.."

താളം തുള്ളിയൊഴുകു-
മൊളങ്ങള്‍ മുറിച്ചിടയ്ക്കിടെ
തല പൊക്കിക്കാഴ്ച
കാണുന്നു പുതുമീനുകള്‍

‍സന്ധ്യ മയങ്ങിയെന്നൊരു
സാന്ധ്യരാഗവും മൂളി;
ഒരു കുയില്‍നാദം
ദൂരെദൂരെയകലുന്നു..

ഹ്രിദയം നൊന്തീ
പകലിന്‍ നൊവുകള്‍
കായലിന്‍ കുളിരുടല്‍
ഗാഢമായി പുണരുന്നു..

കാവ്യദീപ്തിയൊരുമീ
സമാഗമത്തിനു സാക്ഷിയായി
നാമിരുവരും പിന്നെയീ
സന്ധ്യയും..!

അന്തിനക്ഷത്രം ചൊല്ലും കഥ
കേട്ടു കേട്ടിരുട്ടിന്‍ പുതപ്പാല്‍
മേനിയാകെപ്പുതച്ചു
കായലുറങ്ങുന്നു..

ഒരു ശിശുവിന്‍ സുസ്മേരവും
ചുണ്ടിലുണര്‍ത്തിയജ്ഞാത
ഗായകനാരൊ പാടും
പഴയൊരു പാട്ടുമെങ്ങൊ മുഴങ്ങുന്നു..

നിന്‍മിഴിയിതള്‍ത്തുമ്പില്‍
നിന്നാ ഗാനവീചി
മൌനമായി ഞാന്‍
പകര്‍ന്നെടുക്കവേ,
പിന്നെയും വിടരുകയാണാ
നഷ്ടവാസരങ്ങള്‍
തുടുവാസനച്ചെമ്പകപ്പൂക്കള്‍
പൊലെന്നിലും നിന്നിലും..!


ആഗസ്ത് 2001

Wednesday, February 21, 2007

ചിരികള്‍


എനിക്കു കിട്ടുന്ന ചിരികള്‍
പലപ്പൊഴും പഴകിയവയാണ്..
നാട്യം ഭാവിച്ചു
നാറ്റം വമിപ്പിച്ചു
പുറത്തു വരുന്നവ..

ചാരുതയേറിയ ചിരികളും
ചിലപ്പൊള്‍ കിട്ടാറുണ്ട്..
ചെറിയൊരു കാറ്റു പുറത്തേക്കൂതി
നെഞ്ഞു തുളയ്ക്കുന്ന വേദനപകര്‍ന്ന്
പുറത്തു വരുന്ന ചിരികള്‍..

ഇനിയുമുണ്ട് ചിരികള്‍..
ബന്ദു പൊലെ മൂകവും നിശ്ചലവുമായ ചിരികള്‍
‍അരുവി പൊലെ കുണുങ്ങുന്ന ചിരികള്‍
‍പ്രാര്‍ത്ഥന പൊലെ നിശ്ശബ്ദമായ ചിരികള്‍..
അരയാലില പൊലെ ഇളകുന്ന ചിരികള്‍

ബാല്യത്തിന്റെ മയില്‍പ്പീലിച്ചിരികള്‍
മഴച്ചിരികള്‍..കുപ്പിവളച്ചിരികള്‍..
മഞ്ഞ പിടിച്ച പുസ്തകത്താളുകള്‍ പൊലെ
പഴയ പ്രണയത്തിന്റെ ഓര്‍മ്മച്ചിരികള്‍..

കല്യാണ വീടുകളിലെ മുഴങ്ങുന്ന ചിരികള്‍
‍ബൂത്തുകളില്‍ വിരലില്‍ മഷി പടരും മുമ്പ്
ആഴങ്ങള്‍ തുറക്കുന്ന ചിരികള്‍
മരണ വീടുകളിലെ ദുഃഖം ഘനീഭവിച്ച ചിരികള്‍..


തിരിച്ചു വരാത്ത കുഞ്ഞിനെ
തിരയുന്ന ആധിച്ചിരികള്‍ ‍
പിച്ചിച്ചീന്തപ്പെട്ട ദേഹങ്ങളില്‍ തങ്ങി നില്‍ക്കുന്ന
കീറിപ്പറിഞ്ഞ ചിരികള്‍..
ജീവന്‍ നിലച്ചു പൊയ ചിരികള്‍..


ഇല്ലായ്മയുടെ നെടുവീര്‍പ്പു ചിരികളും
അടുപ്പില്‍ അരി തിളയ്ക്കുമ്പൊഴുള്ള
ആവി പൊലുള്ള ചിരികളും..

വൈകുന്നേരങ്ങളിലെ കവലച്ചിരികള്‍
‍കത്തിയില്‍ ചൊര പടരുന്ന പകച്ചിരികള്‍
‍നൊവിന്റെ കയ്പ്പുചിരികള്‍..

പഴയ മുഖങ്ങള്‍ക്കൊപ്പം മറഞ്ഞു പൊയ ചിരികളുണ്ട്..
ചിരികള്‍ മാത്രമായി മായാത്തതുമുണ്ട്.

യാത്ര പറഞ്ഞിറങ്ങുമ്പൊഴും
പിന്നെയൊരവധിക്കു തിരിച്ചെത്തുമ്പൊഴും
അമ്മ നിറയ്ക്കുന്ന ചിരിയുണ്ട്..
കണ്‍കൊണുകളില്‍ നനവു പടര്‍ന്ന്
വിടരുന്ന ചിരി..

ഇങ്ങനെ ചിരികളെക്കുറിച്ചൊര്‍ക്കുമ്പൊള്‍
‍വെറുതെ ചിരിക്കാന്‍ തൊന്നും ..!



(ഫെബ്രുവരി 2007)

പ്രണയം

പ്രണയം പറഞ്ഞു പറഞ്ഞ്‌
പ്രണയിക്കുന്ന മിക്കവര്‍ക്കും പ്രമേഹം വന്നു.

മധുരം അധികമാണു പ്രണയത്തിന്‌
മറ്റൊന്നുമല്ല കാരണമെന്നു ഡൊക്ടര്‍ പറഞ്ഞു

ഇപ്പൊള്‍ എല്ലാവരും ശ്രദ്ധിച്ചാണ്‌..
ഇത്തിരി ഉപ്പും പുളിയും കലര്‍ത്തിയാണു പ്രണയം
നൈരാശ്യതിന്റെ പ്രമേഹങ്ങള്‍ എത്ര കുറവെന്നു ഡൊക്ടര്‍..

(ഫെബ്രുവരി 2007)

Tuesday, February 20, 2007

ചില നേരങ്ങള്‍..!


ആറാം നിലയില്‍
ചില്ലുഗ്ലാസ്സിന്നരികെ നിന്നും
അവര്‍ 'വര്‍ക്ക് ലൊഡി'നെക്കുറിച്ചുപറഞ്ഞു..

ഇടയ്ക്ക് ഒന്നൊ രണ്ടൊ സെക്കന്റ് നിലയ്ക്കുന്ന
ഏ സി-യെക്കുറിച്ചു തമ്മില്‍ തമ്മില്‍ പരാതി പറഞ്ഞു..

വെന്റിങ്ങ് മെഷീനിലെ ചേരാത്ത കാപ്പിയെക്കുറിച്ചും
കലരാത്ത പാല്‍പ്പൊടി വരുത്തുന്ന
ദഹനപ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞു..!

ശീതീകരണ മുറിയിലിരുന്നാലുണ്ടാകുന്ന ആരൊഗ്യപ്രശ്‌നങ്ങള്‍..
പിന്നിലൊട്ടു ചെരിയുന്ന കസേര
നട്ടെല്ലിനു വരുത്തുന്ന മഹാരൊഗങ്ങള്‍...

ചരിഞ്ഞിരിപ്പും ചാഞ്ഞിരിപ്പും വരുത്തുന്ന
ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച്‌,
'ഹെല്‍ത്ത്‌ ഫൊര്‍ യു' വില്‍ വന്ന ലേഖനത്തെക്കുറിച്ച്..

പുതുതായി പണിയുന്ന എട്ടുനിലക്കെട്ടിടം
ഉയര്‍ത്തുന്ന പൊടി..അലര്‍ജികള്‍..!

താഴെ പൊരിവെയിലില്‍ ഇതൊന്നുമറിയാതെ
അവര്‍ പണി ചെയ്യുകയായിരുന്നു..

വെയിലേറ്റു വെയിലേറ്റ് അവര്‍ കറുത്തു പൊയിരുന്നു..
അവര്‍ക്ക് ജീവിതത്തൊട്‌ വെയിലിലുരുകിത്തെളിഞ്ഞ പ്രണയമായിരുന്നു...
കിനാക്കളുടെ വാതില്‍ക്കല്‍ കാത്തു വെച്ചത്
കുഞ്ഞിന്റെ പുന്ചിരിയും നിറവയറിന്റെ സമ്രുദ്ധിയുമായിരുന്നു..

നട്ടെല്ലിനുമപ്പുറം നിവര്‍ന്നു നില്‍ക്കുന്ന
ജീവിതങ്ങളെക്കുറിച്ച്‌ നിങ്ങള്‍ കണ്ടുവൊ..ഒരു ലേഖനം..?


(ഫെബ്രുവരി 2007)

Monday, February 19, 2007

പറയാതെ..


കണ്ടതെന്തൊ മിണ്ടുവാന്‍
മറന്നു ഞാന്‍
‍കേട്ടതെന്തൊ ചൊല്ലുവാനും
മറന്നു...

ഇനിയൊരു നിമിഷം;
എന്റെ നൊക്കില്‍
നിന്നു നീ മാഞ്ഞു പൊകും;
ഓര്‍മ്മയും മായു-

മെല്ലാം മറന്നിടും;
അലസമൊടുക്കം
നീ തന്നെയും മാഞ്ഞു
പൊമീ മണ്ണില്‍ നിന്നും !

പരസ്പരം കണ്ടെന്തൊ-
ചൊല്ലിപ്പിരിഞ്ഞു
തിരിച്ചെത്തവേ നാമെത്ര-
മേലന്യരായിത്തീര്‍ന്നിടും..!

മിഴി നിറയുന്നു;
മൊഴി പതറുന്നു,
വഴി നീളെയീ നൊവിന്‍
ചുഴികള്‍ മാത്രം !

നിന്റെ ചൊല്ലും ചിരിയു-
മെനിക്കിഷ്ടമാകിലു-
മെന്റെ നൊക്കും വാക്കും
നീ വെറുക്കിലും

ഓര്‍ക്കയെത്ര വേഗമീ-
കാലമണച്ചു
പായുന്നു ; മുറിവേറ്റ
കുതിരയെപ്പൊല്‍..!



(നവംബര്‍ 2001)

Friday, February 16, 2007

കാത്തിരിപ്പ്...!


വയല്‍വരമ്പിലൂടെ നടക്കുമ്പൊള്‍
നെല്‍ച്ചെടികളുടെ മര്‍മ്മരം
നിന്റെ പതിഞ്ഞ കാലൊച്ചയെന്നു തൊന്നി..

ഇളം കാറ്റിന്റെ പൊക്കു വരവില്‍
നിന്റെ നിശ്വാസത്തിന്റെ മണവും മൌനവും
നിറഞ്ഞു നിന്നിരുന്നു..

വെയിലാറുമ്പൊള്‍ ഒരു സായം കാല-
സ്വപ്‌നമായി നീ വരുന്നതും കാത്ത്;
ചിലപ്പൊള്‍ മഴയുടെ കൈരേഖകളില്‍
നിനക്കായി പ്രണയാക്ഷരങ്ങള്‍ കുറിച്ച്..

വീണലിയുന്ന ഒരു മഞ്ഞുതുള്ളിയില്‍
നിന്റെ സ്നേഹസ്നിഗ്ധതയുടെ നനവു കണ്ട്..
നിന്നെ കേട്ടു കേട്ട്..;
നിനക്കായി എന്റെ ശ്വാസം പകര്‍ന്നു വെച്ച്..

മഴയിരമ്പലിനൊടുക്കം
മഴവില്ലു വിരിഞ്ഞപ്പൊഴും,
നിശ വിരിയിട്ട വഴിയിലാകെ
നീല വാനം പൂത്തപ്പൊഴും,
എന്നൊ നാമിരുന്ന തീരത്ത്
ഏതൊ കാല്‍പ്പാടു പതിഞ്ഞപ്പൊഴും,
ഞാന്‍ നിന്നെയൊര്‍ത്തു..!

മഴയുടെ സംഗീതം,
സാന്ത്വനം പകരുന്ന ഒരു നൊവാണെന്ന്
നീ പറഞ്ഞതും ഞാനൊര്‍ത്തു..!

ഇപ്പൊള്‍ എനിക്കു മുമ്പില്‍
മഴ നീണ്ടു നീണ്ടു പൊവുകയാണ്‌..
കാത്തിരിപ്പിന്റെ ഇടവേളകളില്ലാതെ,
ഹ്രുദയത്തിലെങ്ങൊ
നിന്റെ സ്വരവും ഗന്ധവുമായെത്തുന്ന,
അണമുറിയാത്ത മഴ..__
മഴ മാത്രം ...!


(സെപ്റ്റംബര്‍ 2001)

രണ്ട് തുമ്പികള്‍..!

പൂവായ പൂവെല്ലാം പൂത്തുലഞ്ഞു..,
കാവായ കാവെല്ലാം കുളിരാര്‍ന്നു നിന്നു..
നീയും നിന്റെ ശബ്ദവും ഗന്ധവും,
മുക്കുത്തിയില്‍ മിന്നി നില്‍ക്കുന്ന ഒരു നക്ഷത്രവും..!

ഒരു കാട്ടു ചൊലയുടെ പതപ്പും മുഴക്കവുമായി
ഏതൊ പഴമയിലെ രണ്ടു ജീവബിന്ദുക്കളായി
ഏഴു തഴ്വാരങ്ങളിലെ പാട്ടും പ്രതിധ്വനിയുമായി
മുങ്ങി നിവര്‍ന്നു പട്ടു ചേല മാറുന്ന
ഋതുഭേദങ്ങളായി..

നാമൊടുവില്‍..,
വെയിലേറ്റു പിരുപിരുക്കുന്ന ചിറകുകള്‍ വീശി
എന്തൊ മന്ത്രിക്കുന്ന,
രണ്‌ടു തുമ്പികളായി...!


(സെപ്റ്റംബര്‍ 2001)

രാത്രി..


രാത്രി; പൂമുഖത്തൊരു
നിശാഗന്ധിപ്പൂ വിടര്‍ത്തി
നിഴലും നിലാവുമിഴ
ചേരുമൊരു പട്ടു ചേല ചുറ്റി
നിത്യതയെഴുമൊരു
നിശ്ചല ചിത്രമായി
നിര്‍മലമൊരു നിശ്ശബ്ദ സംഗീതമായി
നിത്യകന്യകേ നീ വന്നുവൊ..?
സ്മ്രിതിഗന്ധവാഹിയാം മാരുതനുതിരുന്നു
നിന്റെ നിശ്വാസമായി,
മ്രിദുപല്ലവിയാം പടര്‍മുല്ല
ഋതുമതിയാവുന്നു നിന്റെ സ്വപ്നങ്ങളില്‍..
ഏതു മൌനരാഗത്തിന്‍ പൊരുള്‍
തേടി നീയലയുന്നു ?
നിത്യദുഃഖമേവുമീ
താരാട്ടമ്മയാവുന്നു..!
മുഗ്ധയാമൊരു താപസകന്യയെപ്പൊല്‍
നീയാര്‍ക്കായി വ്രതം കൊള്‍വൂ ?
നിലാവിന്‍ പുന്ചിരിച്ചാര്‍ത്താല്‍
പ്രണയവിവശയായി ആരൊടു സല്ലപിക്കുന്നു..!
നീയാരുടെ സ്വപ്നമായി വിടരുന്നു,
നിന്നിലൂടായിരം പൂക്കള്‍ വിടര്‍ത്തുന്നു..!
നിഴല്‍ച്ചിത്രങ്ങളിളക്കിയാരെ ഭയപ്പെടുത്തുന്നു,
നീയാര്‍ക്കായി ന്രുത്തമാടുന്നു..?
കേവലഭയത്തിന്നൊരു
നുള്ളു കുങ്കുമം ചിന്തി
നീയെന്തിനെന്നില്‍ പടരുന്നു;
കരിനീല മിഴിയെഴുതുന്നു..!
മാറില്‍ കിടത്തി താരാട്ടു ചൊല്ലിയീ-
ലൊകത്തെയുറക്കി നീയാരെ
മുലയൂട്ടി വളര്‍ത്തുന്നു...?
നിന്‍ മടിത്തട്ടിലെയുണ്ണി
വളര്‍ന്നു പകലായിത്തീരവേപ്പിന്നെ-
ഹേ രാത്രി !
നീയെങ്ങു പൊയി മറയുന്നു..!


(ആഗസ്ത് 2001)

Thursday, February 15, 2007

പുലര്‍ വര്‍ഷം..


സുഖമൊരുന്ന പുതപ്പിന്നുള്ളില്‍
മല്‍പ്രാണപ്രിയയാം നിദ്രയെ പുണര്‍ന്നു
ഞാനൊരു ശിശുവായി മാറവേ കുളിരുന്ന
ശ്വാസം പൊഴിച്ചാരൊ ജനല്‍പ്പാളി നീക്കുന്നു..

പൊടുന്നനെ മുറ്റത്തുമിറയത്തും
മച്ചിന്‍ പുറത്തുമൊരു മദ്ദള മേളം,
കൊട്ടിത്തിമിര്‍ക്കവേ ഒരു വളകിലുക്കമൊരു-
കപ്പു കാപ്പിയായി ഉണര്‍ത്തുന്നിതെന്നെ..!

മുറ്റത്തെ മാവിന്‍ ചില്ലയേതൊ ഗദ്ഗദം
തൊണ്ടയില്‍ കുടുങ്ങിപ്പിടയുന്നു,
കണ്ണുനീര്‍ മണ്ണിലൂക്കായി പതിക്കുന്നു..

ദൂരെയിറയത്തു മാറിയൊരു പക്ഷി
കുളി കഴിഞ്ഞു മുടിയുലര്‍ത്തവേ,
മന്ദമെന്തൊ മന്ത്രിപ്പൂ മഴ കാറ്റിന്‍ കാതില്‍..
അശ്വമായി കുതിക്കും മാരുതന്‍,
മഴയുമായി പിന്നെയെങ്ങൊ മറയുന്നു..!

ധ്രുതിയിലൊന്നു കുളി വരുത്തിയേന്‍
കവല പൂകാനൊരുങ്ങവേ,
പിന്നെയുമെത്തുന്നീ മഴ
ഒരു പരിഭവപ്പാട്ടുമായി...!


(ഏപ്രില്‍ 2001)

ജന്‍മാന്തരം..!


ഇന്നു പുലരിയിലൊരു കുരുവിയെന്നൊടു
ചിരിച്ചു ചൊല്‍വൂ:

"പൊയ ജന്‍മത്തിലെങ്ങൊ

വേറിട്ടു മാറാതെ കഴിഞ്ഞൊര്‍,
നമ്മള്‍ കാലചക്രത്തിനൊടുക്കം
കണ്ണികളറ്റു പൊയൊര്‍..
ഏറെ ചിരിച്ചൊരൊടുക്കം,
കരഞ്ഞു വേര്‍ പെട്ടൊര്‍..
മറന്നു പൊയെല്ലാം മറന്നല്ലയൊ..? "

ആ മൊഴി കേട്ടൊന്നു
കണ്‍ചിമ്മി തുറന്നീടവേ-
യദ്ഭുതമാപ്പക്ഷിയെപ്പിന്നെ
കാണ്‍മതില്ലെങ്ങുമേ...!


(ഫെബ്രുവരി 2001)

ദിവസങ്ങള്‍..!


ദിവസങ്ങള്‍..
നിമിഷങ്ങള്‍ കണ്ണികളിണക്കി
ബലവത്താക്കിയ നിന്നില്‍
ഞാന്‍ മുഖമമര്‍ത്തുകയാണ്‌..
കണ്ണുനീരില്‍ നനഞ്ഞ്,
ബലമറ്റു പൊവാതെ നീ വളരുക..!

നിനക്കുള്ള ദാഹനീരാകട്ടെ-
എന്റെ തപ്താശ്രുക്കള്‍
നിന്റെ പ്രത്യാശയുടെ നീരുറവയാകട്ടെ-
ഈമിഴിത്തുമ്പുകള്‍..

നിനക്കായുള്ള പ്രാര്‍ഥനയാവട്ടെ,
എന്റെ സങ്കല്‍പ്പങ്ങള്‍..
നിനക്കു വേണ്ടിയാവട്ടെ,
ഈ ജീവിതം തന്നെയും..!

നീ...
നീ സ്വഛന്ദമൊഴുകുന്ന പുഴ..
ഇളം കാറ്റു മന്ദഹസിക്കുന്നത്
നിന്റെ ചൊടികളില്‍..
മഴ പരിഭവം പറഞ്ഞു പുണരുന്നതും നിന്നെ..!

ഇനി നീ നാണം മറയ്ക്കുക..
ഈ മഴ നൂലിഴകളാല്‍
ഒരു പട്ടുവസ്ത്രം തീര്‍ക്കുക..
നിന്റെ കുളിരുള്ള പുതപ്പാല്‍
എന്നെയും മൂടുക.. !

പിന്നെ നമുക്ക്‌,
കരയുന്ന മേഘത്തിന്റെ
പുറമേറി സാന്ത്വനം ചൊല്ലാം..!


(മെയ്‌ 2001)

Wednesday, February 14, 2007

സന്ധ്യ..!


മറന്നു പൊയി ഞാന്‍
ഏതു കടല്‍ക്കരയിലാദ്യം കണ്ടു
കുങ്കുമം വാര്‍ന്നു ചൊപ്പു പടര്‍ന്ന
നിന്‍ മുഖം..!

നിദ്ര പൂകാനേറവേ,
തപ്തമാമേതൊര്‍മ്മ
നിന്നില്‍ നിറഞ്ഞു;
കണ്‍കളില്‍ ഈറന്‍ പടര്‍ന്നു ..!


(മാര്‍ച്ച് 2001)

ഇനി നിനക്ക്..


ഒരു വേലിപ്പടര്‍പ്പു മുഴുവന്‍
ചികഞ്ഞിട്ടും;
ഒരു കാക്കപ്പൂ കണ്ടെടുക്കാന്‍
കഴിയാത്ത ഞാന്‍..

എന്റെ കണ്ണും കാഴ്ചയും,
എരിയുന്ന മനസ്സിന്റെ മന്ത്രണങ്ങളും
പകലിന്റെ കിനാവും
രാവിന്റെ ഹ്രിദയ രക്തവും
ഇനി നീ സ്വീകരിക്കുക..!


(മെയ് 2001)

പ്രണയം..


പ്രണയിക്കുന്നവരാര്‌ ?
പ്രണയിച്ചവരാര്‌ ?

കുന്നിന്‍ മുകളില്‍ ആരൊ ഉണ്ട്.
ചെമ്മണ്‍ പാതയില്‍ നടന്നു മറഞ്ഞതാര്‌ ?

വഴിപ്പൊന്തയില്‍ പതിയിരിക്കുന്നതാര്‌ ?
ഒന്നുമറിയില്ലെങ്കില്‍ പിന്നെന്തിനു നിങ്ങള്‍ ഇറങ്ങി നടന്നു..?


കഷ്ടം എന്റെ വിധി..;
ആ തലയൊട്ടിയും,
എല്ലിന്‍ കഷ്ണങ്ങളും
ഞാനാണല്ലൊ കാണേന്ടി വരിക..!


(മാര്‍ച്ച് 2000)

മൂകം..


അങ്ങിനെ,
എന്നെ മരണം വന്നു പൊതിഞ്ഞു..
ഇപ്പൊള്‍,
തപ്ത നിശ്വാസങളാണെങ്ങും..;

കാറ്റിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു
പാട്ടിന്റെ ഈണം നിലച്ചിരിക്കുന്നു
ഞാനിപ്പൊഴാഗ്രഹിക്കുന്നു;
നീ എന്നെ തഴുകിയെങ്കില്‍...

വെറുതെ സാന്ത്വനത്തിന്റെ മാറാപ്പ്‌
നീ എന്തിനെടുത്തണിയണം.

ഏറെക്കലാം നിന്റെ സ്വരം ഞാന്‍ ശ്രവിച്ചു
എനിക്കു ദുഃഖം തൊന്നുന്നു..
ഏന്റെ മൂകത എങ്ങിനെ നിന്നെ അറിയിക്കും..?

നീ ഹ്രുദയം പൂട്ടുകയാണൊ ?
ക്ഷ്മിക്കുമെങ്കില്‍ പറയട്ടെ,
ഇനിയെങ്കിലും ഹ്രുദയത്തില്‍ കുറിക്കൂ,
കണ്ണീരിന്റെ നനവു കലരാത്ത,
എന്റെ കയ്യൊപ്പ് ...!


(ജുണ്‍ 1999)

മഴയും ഞാനും..!


ഈ മഴയ്ക്ക് ഞാനുണ്ടാവും
മഴയില്‍ നനഞ്ഞ്..!
മുമ്പ്‌ മഴ വന്നാല്‍ അടുത്ത്
അഛനും അമ്മയും വേണം..

ഇനിയൊരിയ്ക്കല്‍ മഴ വരും..
കറുപ്പില്‍ നിന്നും തൂവെളളയിലെത്തുന്ന മഴ..

അന്ന് മഴയില്ലാത്ത ലൊകത്ത്
എന്നെ നൊക്കി നൊക്കി അവരിരിയ്ക്കും..
പിന്നെ, ഞാന്‍ തനിച്ച് ഒരു മഴയ്ക്കായി കാത്തിരിയ്ക്കും..

ഇനിയൊരു കാലം ഞാനില്ലാതെ
തനിച്ച് മഴ പെയ്യും..!


(ജൂലായ് 2000)

പനി..!


അവളുടെ മുഖത്ത് പനിയായിരുന്നു.
അവിടമാകെ നേരിയ പനി
മണം പരത്തി നിന്നിരുന്നു.

പനിയുടെ നിശ്വാസത്തില്‍
ഏതൊ സ്വപ്നം തേടി മനസ്സ്-
കണ്ണുകള്‍ പൂട്ടി പുതപ്പിട്ടിരുന്നു

ഒരു നനുത്ത ഓര്‍മയുടെ കുളിരില്‍
‍മേനി വിറച്ചിരുന്നു.

കുളിരു മഴയായി പെയ്തു തീര്‍ന്നു
മേനി വിയര്‍ത്തു..

ഇപ്പൊള്‍ പനി വിട്ടു മാറി.
നേരിയ ആ ഗന്ധം...

ശേഷിക്കുന്നത് അതു മാത്രം..!!


(ജുണ്‍ 2000)

സായാഹ്നം..!


കണ്ണടച്ചു കാലും നീട്ടി
വെറുതെയിരിപ്പൂ
സായാഹ്നം.
ഉണക്കാന്‍ ചിക്കിയതൊക്കെ
വാരിയെടുക്കെ
ആരൊ പറയുന്നു:
"വെയില്‍ മങ്ങി, സായാഹ്നമായി..

ഇനി വാരിക്കൂട്ടി മൂലയ്ക്കു വെക്കാം.."


(ഫെബ്രുവരി - 2001)

വിരഹം


വിരഹമെന്‍ മിഴിത്തുമ്പിലൂറുമ്പൊള്‍
ഒരു കടലാസുതുതുണ്ടിലൊരിറ്റു മഷിത്തുള്ളിയില്‍
‍പകര്‍ന്നൊട്ടെ ഞാനെന്റെ മൌനം..!

മിഴി കൂമ്പി വീഴാന്‍ വെമ്പുന്നു നീയൊഴിഞു
പൊവതില്ലെന്നില്‍ നിന്നും; കാണ്‍മതില്ലെ..,
വാക്കുകള്‍ക്കിടയ്ക്കായി വേറിട്ടു തുടിക്കുമൊരു ഹ്രുദയം ...!



(ഫെബ്രുവരി 2001)

നിന്നൊട്..


ഇനി കാണുവതെന്ന്..,
അപ്പൊള്‍ ചൊല്ലുവതെന്ത്..,
ഒക്കത്തിരിക്കും ചിരിക്കുടുക്കയ്ക്കു
വാങ്ങുവതെന്ത് ...!


(ഫെബ്രുവരി 2001)

കാലം..


ഉമ്മ വെച്ചുമ്മവെച്ച് എന്നെയുറക്കിയതും,
അണയാനാഞ്ഞൊരെന്‍ മണ്ചെരാതിലെണ്ണ പകര്‍ന്നതും
ഒരു പൂവിന്‍ മ്രിദുവിതള്‍ ചുണ്ടാല്‍ മധുമന്ത്രം പകര്‍ന്നതും
പിന്നെയൊരമ്രുത സ്മ്രിതിയായെന്നില്‍ നിറയുന്നതും
കാലമേ നീയല്ലെ നിന്നങ്കണത്തിലങ്കുരിക്കുമൊരു കാട്ടുമുല്ലപ്പടര്‍പ്പല്ലെ...!



(ഫെബ്രുവരി 2001)

Tuesday, February 13, 2007

ഒന്നുമില്ലൊന്നുമില്ല !

ഒന്നുമില്ലൊന്നുമില്ല;
ഒരു നൊക്കു കാണുവാന്‍ മാത്രം,
ഒന്നുമില്ലൊന്നുമില്ല;
ഒരു വാക്കു മിണ്ടുവാന്‍ മാത്രം,
ഒന്നുമില്ലൊന്നുമില്ല നിന്‍ ചെന്ചുന്ടിലുതിരും
ഒരു നുള്ളു കുങ്കുമം നുകരുവാന്‍ മാത്രം ..!
(ആഗസ്റ്റ് 2001)